രക്ഷിതാക്കളോട്.. എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
രക്ഷിതാക്കളോട്.. എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

മദ്‌റസകളും,,,,,,,


മദ്‌റസകളും മുസ്‌ലിം തലമുറകളുടെ സ്വഭാവരൂപീകരണവും

വളരുന്ന തലമുറയുടെ സ്വഭാവ രൂപീകരണത്തിലും ജീവിത വീക്ഷണം ശരിപ്പെടുത്തുന്നതിലും നിര്‍ണായക പങ്ക്‌ വഹിക്കേണ്ട രണ്ടു സ്ഥാപനങ്ങളാണ്‌ വീടും വിദ്യാലയവും. രക്ഷിതാക്കളെയും ഗുരുനാഥന്മാരെയും മാതൃകയാക്കിയാണ്‌ കുട്ടികള്‍ ജീവിതപാഠങ്ങള്‍ അഭ്യസിക്കുന്നത്‌. മാതൃക കാണിക്കുകയും മാര്‍ഗദര്‍ശനം നല്‌കുകയും ചെയ്യുന്നവര്‍ തങ്ങളുടെ ബാധ്യത സമുചിതമായി നിര്‍വഹിച്ചാലേ പുതിയ തലമുറ അന്യൂനമായ ജീവിതവീക്ഷണവും ഉത്തമസ്വഭാവവും ഉള്ളവരായി വളരൂ. സന്തതികള്‍ ദുര്‍വൃത്തരും ദുസ്സ്വഭാവികളും ആകരുതെന്ന്‌ ആഗ്രഹിക്കാത്ത രക്ഷിതാക്കള്‍ വളരെ വിരളമായിരിക്കും. പക്ഷെ, ആഗ്രഹിച്ചതുകൊണ്ട്‌ മാത്രം നടക്കുന്ന കാര്യമല്ല അത്‌. രക്ഷാകര്‍തൃത്വത്തിന്റെ ബാധ്യതകളും സാധ്യതകളും യഥോചിതം മനസ്സിലാക്കി കര്‍മപരിപാടികള്‍ ആവിഷ്‌കരിച്ചാലേ ആഗ്രഹ സാക്ഷാത്‌കാരം നടക്കൂ.
മുസ്‌ലിം ദമ്പതിമാരില്‍ ഭൂരിഭാഗവും രക്ഷാകര്‍തൃത്വത്തിന്റെ ബാധ്യതകളെക്കുറിച്ച്‌ ശരിയായ അവബോധമുള്ളവരല്ല. മാതാക്കള്‍ ഒന്നുകില്‍ അമിതമായി ലാളിക്കുന്നു. അല്ലെങ്കില്‍ ക്രൂരമായി ശിക്ഷിക്കുന്നു. ഇത്‌ രണ്ടും കുട്ടികളുടെ വ്യക്തിത്വ വികാസത്തെ ഗുണകരമായല്ല സ്വാധീനിക്കുന്നത്‌. കുട്ടികള്‍ നന്നായി വര്‍ത്തിക്കുമ്പോള്‍ പ്രോത്സാഹിപ്പിക്കുകയും തെറ്റായ പ്രവണതകള്‍ പ്രകടിപ്പിക്കുമ്പോള്‍ ശാസിക്കുകയും അനിവാര്യമെങ്കില്‍ ലഘുശിക്ഷ നല്‌കുകയുമാണ്‌ മാതാവും പിതാവും ചെയ്യേണ്ടത്‌. തങ്ങളുടെ പെരുമാറ്റവും സമീപനവും കുട്ടികളുടെ സ്വഭാവശീലങ്ങളെ ഏത്‌ വിധത്തില്‍ ബാധിക്കുമെന്നാണ്‌ രക്ഷിതാക്കള്‍ സദാ വിലയിരുത്തുകയും നിരീക്ഷിക്കുകയും ചെയ്യേണ്ടത്‌. മുസ്‌ലിം പിതാക്കന്മാരില്‍ വലിയൊരു വിഭാഗം കുട്ടികളുമായി വളരെക്കുറിച്ച്‌ ഇടപഴകുന്നവരാണ്‌. ഗള്‍ഫ്‌ രക്ഷിതാക്കള്‍ ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കിടയില്‍ ഏതാനും ദിവസം മാത്രമാണ്‌ മക്കളോടൊപ്പം ചെലവഴിക്കുന്നത്‌. നാട്ടില്‍ വരുമ്പോള്‍ പോലും അവര്‍ വളരെ ജോലിത്തിരക്കിലായിരിക്കും. കുട്ടികള്‍ക്ക്‌ സ്‌നേഹം പകര്‍ന്നുകൊടുക്കാനോ അവരുടെ അപഥസഞ്ചാരങ്ങള്‍ ക്ഷമാപൂര്‍വം തിരുത്തിക്കാനോ അവര്‍ക്ക്‌ സമയം കാണില്ല. നാട്ടില്‍ ജോലിയും ബിസിനസ്സുമുള്ള ചില പിതാക്കളും രക്ഷികര്‍തൃത്വത്തിന്റെ ബാധ്യതകള്‍ നിറവേറ്റുന്നതില്‍ ഗുരുതരമായ വീഴ്‌ച വരുത്തുന്നവരാണ്‌. രാത്രിയില്‍ വൈകി വീട്ടിലെത്തുകയും അതിരാവിലെ പുറത്തുപോവുകയും ചെയ്യുന്ന ചില പിതാക്കള്‍ മക്കളെ കാണുന്നത്‌ പോലും ആഴ്‌ചയില്‍ ഒരിക്കലോ മറ്റോ ആയിരിക്കും. മക്കളുടെ സ്വഭാവ രൂപീകരണത്തില്‍ ഇവര്‍ക്കൊക്കെ എത്രമാത്രം പങ്കുവഹിക്കാന്‍ കഴിയുമെന്ന്‌ ഊഹിക്കാവുന്നതാണ്‌.
വീട്ടില്‍ നിന്നുള്ള മാര്‍ഗദര്‍ശനം അപര്യാപ്‌തമാണെങ്കിലും രണ്ടു വിദ്യാലയങ്ങളില്‍ -മദ്‌റസയിലും സ്‌കൂളിലും- പോകുന്ന മുസ്‌ലിം കുട്ടികള്‍ക്ക്‌ സ്വഭാവസദാചാര പാഠങ്ങള്‍ വേണ്ടത്ര ലഭിക്കാന്‍ അവസരമുണ്ടല്ലോ എന്ന്‌ പലരും ആശ്വസിക്കുന്നു. എന്നാല്‍ സ്‌കൂളില്‍ നിന്ന്‌ ഇസ്‌ലാമിക മാനദണ്ഡമനുസരിച്ചുള്ള ധാര്‍മിക ശിക്ഷണം ലഭിക്കുമെന്ന്‌ പ്രതീക്ഷിച്ചിട്ട്‌ കാര്യമില്ല. അറബി അധ്യാപകര്‍ക്ക്‌ ചിലതൊക്കെ ചെയ്യാന്‍ കഴിയുമെങ്കിലും അതിന്‌ ഏറെ പരിമിതിയുണ്ട്‌. സ്‌കൂള്‍ അധ്യാപകരില്‍ ചിലര്‍ കുട്ടികളുടെ സ്വഭാവ രൂപീകരണത്തില്‍ അല്‌പസ്വല്‌പം ശ്രദ്ധിക്കാറുണ്ടെങ്കിലും കുട്ടികളുടെ ദൈവവിശ്വാസവും ധര്‍മബോധവും ചോര്‍ത്തിക്കളയാന്‍ ശ്രമിക്കുന്ന ചിലരും അധ്യാപകരുടെ കൂട്ടത്തിലുണ്ടാകും. ഇസ്‌ലാമിക സംസ്‌കാരത്തിന്‌ നിരക്കാത്ത കലാപരിപാടികള്‍ക്ക്‌ കുട്ടികളെ വിശിഷ്യാ പെണ്‍കുട്ടികളെ നിര്‍ബന്ധിക്കുന്നവരും കുറവല്ല.
ഇതെല്ലാം പരിഗണിക്കുമ്പോള്‍ ഇസ്‌ലാമിക പ്രതിബദ്ധതയുള്ളവര്‍ക്ക്‌ ഏറെ പ്രതീക്ഷയര്‍പ്പിക്കാനുള്ളത്‌ മദ്‌റസകളുടെ കാര്യത്തിലാണ്‌. അര നൂറ്റാണ്ടിലേറെ കാലമായി കേരള മുസ്‌ലിംകള്‍ മദ്‌റസകള്‍ക്കു വേണ്ടി ഏറെ പ്രയത്‌നിക്കുകയും ധനം ചെലവഴിക്കുകയും ചെയ്‌തിട്ടുണ്ട്‌. തങ്ങളുടെ മക്കളെ ഇസ്‌ലാമിക ആദര്‍ശത്തിലും സ്വഭാവ മര്യാദകളിലും ഉറപ്പിച്ചുനിര്‍ത്തുന്നതില്‍ മദ്‌റസകള്‍ നിര്‍ണായകമായ പങ്കുവഹിക്കുമെന്നാണ്‌ മുസ്‌ലിം രക്ഷിതാക്കള്‍ പ്രതീക്ഷിക്കുന്നത്‌. എന്നാല്‍ വളരുന്ന മുസ്‌ലിം തലമുറയെ ലക്ഷണയുക്തമായി രൂപപ്പെടുത്തിയെടുക്കുന്നതില്‍ മദ്‌റസകള്‍ എത്രത്തോളം പങ്കുവഹിച്ചിട്ടുണ്ട്‌? ഈ വിഷയത്തില്‍ യഥോചിതമായ ഒരു മൂല്യനിര്‍ണയമോ `സോഷ്യല്‍ ഓഡിറ്റിംഗോ' നടന്നിട്ടുണ്ടോ?
വിശുദ്ധ ഖുര്‍ആന്‍ നോക്കി ഓതാനും, നമസ്‌കാരത്തിന്റെ രൂപം സമാന്യമായി മനസ്സിലാക്കാനും മദ്‌റസാ വിദ്യാഭ്യാസം ഉപകരിക്കുവെന്നത്‌ നിസ്സാരമായി കാണേണ്ട കാര്യമല്ല. എന്നാല്‍ ഇസ്‌ലാമും ജാഹിലിയ്യത്തും തിരിച്ചറിയാനും ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ശോഭനമാനങ്ങള്‍ സ്വാംശീകരിക്കാനും മദ്‌റസാ വിദ്യാഭ്യാസം എത്രത്തോളം സഹായകമാകുന്നുണ്ട്‌ എന്ന്‌ പരിശോധിച്ചാല്‍ ഫലം മിക്കവാറും നിരാശാജനകമായിരിക്കും. പത്തു വയസ്സിനുള്ളില്‍ വിശ്വാസകാര്യങ്ങളും അനുഷ്‌ഠാനകര്‍മങ്ങളും സംബന്ധിച്ച വിശാദാംശങ്ങള്‍ എണ്ണിപ്പെറുക്കി പഠിപ്പിക്കുന്നതിലാണ്‌ മദ്‌റസാ അധ്യാപകര്‍ ദത്തശ്രദ്ധരാകുന്നത്‌.
ഇസ്‌ലാമിക ജീവിത ദര്‍ശനം ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും എങ്ങനെ പോഷിപ്പിക്കുന്നു എന്ന ചിന്ത മദ്‌റസകളിലെ മുതിര്‍ന്ന കുട്ടികളുടെയെങ്കിലും മനസ്സില്‍ അങ്കുരിപ്പിക്കുന്ന വിഷയത്തില്‍ മദ്‌റസാ അധ്യാപകര്‍ വളരെ കുറച്ചേ ശ്രദ്ധിക്കുന്നുള്ളൂ. മതപാഠങ്ങള്‍ വിശദമായി പഠിക്കാന്‍ പില്‍ക്കാല ജീവിതത്തില്‍ ധാരാളം അവസരങ്ങള്‍ ലഭിക്കാനിടയുണ്ട്‌. എന്നാല്‍
ചെറുപ്പത്തില്‍ തന്നെ ഇസ്‌ലാമിക ധര്‍മത്തോടും സംസ്‌കാരത്തോടും ആഭിമുഖ്യമുണ്ടായാലേ ഭാവിയില്‍ ഇസ്‌ലാമിനെ വിശദമായി മനസ്സിലാക്കാനുള്ള ജിജ്ഞാസയും അഭിവാഞ്‌ഛയും ഉണ്ടാകൂ.
സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ ഇപ്പോള്‍ മോട്ടിവേഷന്‌ അഥവാ പ്രചോദനം പകരുന്നതിന്‌ ഏറെ പ്രാധാന്യം കല്‌പിക്കപ്പെടുന്നുണ്ട്‌. അതുകൊണ്ട്‌ തന്നെ ധാരാളം കുട്ടികള്‍ പരമാവധി സമയം ഉപയോഗപ്പെടുത്തി സ്‌കൂളിലെ പാഠ്യവിഷയങ്ങള്‍ പഠിക്കുന്നു. എന്നാല്‍ മതവിഷയങ്ങള്‍ പഠിക്കാനും ജീവിതത്തില്‍ പകര്‍ത്താനും മദ്‌റസാ അധ്യാപകരില്‍ നിന്നോ രക്ഷിതാക്കളില്‍ നിന്നോ ഏറെ പ്രചോദനം ലഭിക്കുന്നില്ല. പുസ്‌തകത്തിലെ പാഠങ്ങള്‍ പഠിപ്പിക്കുന്നതിലുപരിയായി മഹത്തായ ഇസ്‌ലാമിക സ്വഭാവങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ പ്രചോദനമേകുന്നതില്‍ അധ്യാപകരും രക്ഷിതാക്കളും ഒരുപോലെ ശ്രദ്ധിക്കേണ്ടതുണ്ട്‌
. സ്‌നേഹം, കാരുണ്യം, ഭൂതദയ തുടങ്ങിയ സദ്‌വികാരങ്ങള്‍ ജീവിതവ്യവഹാരങ്ങളില്‍ ഉടനീളം നിലനിര്‍ത്തുന്നത്‌ വ്യക്തി-കുടുംബ-സമൂഹ രംഗങ്ങളിലെല്ലാം എത്രമാത്രം സദ്‌ഫലങ്ങളും നേട്ടങ്ങളും ഉണ്ടാക്കുമെന്ന്‌ കുട്ടികളെ ബോധ്യപ്പെടുത്താന്‍ സാധിച്ചാല്‍ അവരുടെ വ്യക്തിത്വത്തിന്‌ അഭൂതപൂര്‍വമായ വികാസമായിരിക്കും അതുമൂലം സംസിദ്ധമാകുന്നത്‌. ഉത്തമ ഗുണങ്ങളുടെ സ്വാംശീകരണത്തില്‍ കുട്ടികള്‍ പിന്നിലായാല്‍ മറ്റു പല അറിവുകളും അവര്‍ക്ക്‌ ആത്യന്തികമായി പ്രയോജനപ്പെടാനിടയില്ല. ഇത്‌ ഏറെ അപഗ്രഥിക്കേണ്ട വിഷയമാണ്‌. വളരുന്ന തലമുറയുടെ വ്യക്തിത്വവികാസമാണ്‌ ഒരു സമൂഹത്തിന്റെ ഏറ്റവും വലിയ ആസ്‌തിയെന്ന തിരിച്ചറിവ്‌ ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്കും പ്രബോധകര്‍ക്കും പ്രചോദകമാകേണ്ടത്‌ അനിവാര്യമാകുന്നു.

രക്ഷിതാക്കളോട്

അസ്സലാമു അലൈകും

നമ്മുടെ മദ്‌റസയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടാവുമല്ലോ.
വിദ്യാര്‍ഥികള്‍ക്ക്‌്‌ വിതരണം ചെയ്‌്‌ത എന്റെ പുസ്‌കവും ശ്രദ്ധിച്ചുകാണുമെന്ന്‌ കരുതുന്നു. അതില്‍രക്ഷിതാക്കളുടെ ഇടപെടലുകള്‍ സമയബന്ധിതമായിത്തന്നെ നടത്തുന്നതില്‍ വീഴ്‌ച വരുത്തില്ലെന്ന്‌പ്രതീക്ഷിക്കുന്നു.